uae xmasഅബുദാബി: ദേശീയദിനാഘോഷങ്ങളുടെ ആവേശം കഴിഞ്ഞപ്പോഴേക്കും നാടും നഗരവും ക്രിസ്മസ് ലഹരിയിലേക്ക് നീങ്ങുന്നു. വര്‍ണവിളക്കുകള്‍ മിന്നുന്ന ക്രിസ്മസ് ട്രീകളും നക്ഷത്രങ്ങളും സമ്മാനങ്ങളുമൊക്കെയൊരുക്കി ക്രിസ്മസ്-പുതുവത്സര കച്ചവടം പൊടിപൊടിക്കാനൊരുങ്ങുകയാണ് ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങള്‍. മിക്ക കടകളും ക്രിസ്മസിനെ വരവേല്‍ക്കാനൊരുങ്ങിക്കഴിഞ്ഞു. ദേശീയദിനാഘോഷങ്ങളുടെ ഭഗമായൊരുക്കിയ വര്‍ണവിളക്കുകളുടെ സ്ഥാനത്ത് ഇപ്പോള്‍ മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളാണ്.
 
പ്രധാനപ്പെട്ട ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ മുന്നിലെല്ലാം മഞ്ഞില്‍ സമ്മാനപ്പൊതികളുമായി നില്‍ക്കുന്ന ക്രിസ്മസ് അപ്പൂപ്പന്റെ രൂപങ്ങളാണ്. തുണിക്കടകളും ഫാഷന്‍ ഷോറൂമുകളും 'ക്രിസ്മസ് ഓഫര്‍' ബോര്‍ഡുകള്‍ തൂക്കിക്കഴിഞ്ഞു.കുട്ടികളെ ആകര്‍ഷിക്കാനായി മിക്ക കടകളുടെയും മുന്നില്‍ അപ്പൂപ്പന്‍ കിറ്റുകള്‍ ഒരുക്കിയിട്ടുണ്ട്. അപ്പൂപ്പന്റെ നീളന്‍ ഗൗണ്‍, തൊപ്പി, ബലൂണുകള്‍, മണി, ചെറിയ ക്രിസ്മസ് ട്രീ, പുല്‍ക്കൂടുകള്‍, കേക്ക്, മിഠായികള്‍ എന്നിവയെല്ലാം കിറ്റിലുണ്ട്. ഡിസംബര്‍ ഇരുപതോടെയാണ് സ്‌കൂളുകള്‍ക്ക് ക്രിസ്മസ് അവധി ആരംഭിക്കുക. എന്നാല്‍, കടകളില്‍ കുട്ടികളുടെ തിരക്ക് തുടങ്ങിക്കഴിഞ്ഞു.

ബേക്കറികളും പലഹാരക്കടകളും പലതരം കേക്കുകളുമായാണ് ക്രിസ്മസിനെ വരവേല്‍ക്കുന്നത്. ക്രിസ്മസിന് മുന്‍പേതന്നെ കേക്കുകള്‍ക്ക് ആവശ്യക്കാരേറെയാണെന്ന് കടയുടമകള്‍ പറയുന്നു. സ്ഥിരം ബ്ലാക്ക് ഫോറസ്റ്റ്, വൈറ്റ് ഫോറസ്റ്റ് കേക്കുകള്‍ക്ക് പുറമേ ക്രിസ്മസ് സ്‌പെഷ്യല്‍ പ്ലം കേക്കുകള്‍ക്കായുള്ള പ്രത്യേക സ്റ്റാളുകളും ഒരുങ്ങുന്നുണ്ട്. കിലോ ഇരുപത് ദിര്‍ഹം മുതല്‍ അന്‍പത് വരെയാണ് ശരാശരി കേക്കുകളുടെ വില. ആവശ്യക്കാരുടെ ഇഷ്ടത്തിനനുസരിച്ച് കേക്കുകള്‍ ലഭ്യമാക്കാന്‍ പ്രത്യേക 'പേസ്ട്രി ഷെഫുമാരും' ഈ സമയങ്ങളില്‍ ബേക്കറികളില്‍ എത്താറുണ്ട്.
 
uae xmas